Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Tuesday, May 29, 2012

നിങ്ങള്‍ എന്നെ കമ്മ്യുണിസ്റ്റ്‌ ആക്കി (ഒരു വാള്‍ സ്ട്രീറ്റ്‌ ട്രാജഡി)


        ബിജുക്കുട്ടന്‍ ഒരു കറയറ്റ കൊണ്ഗ്രസ്സുകാരന്‍ ആയിരുന്നു.  വെറും കൊണ്ഗ്രസ്സുകാരന്‍ മാത്രമല്ല, പാര്‍ടിയുടെ യുവജനവിഭാഗത്തിന്റെ പ്രാദേശിക നേതാവ്. ഇന്ത്യ എന്നാല്‍ കോണ്ഗ്രസ്സും കോണ്ഗ്രസ് എന്നാല്‍ ഇന്ത്യയും ആണ് എന്ന് ബിജുക്കുട്ടന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.    അലക്കി സ്റ്റാര്‍ച് ചെയ്ത ഖദര്‍ മുണ്ടും ഷര്‍ടും അവയെക്കാള്‍ വെന്മയുള്ള കൊളിനോസ് ചിരിയുമാണ് ഒരാളെ യഥാര്‍ത്ഥ കൊണ്ഗ്രസുകാരന്‍ ആക്കുന്നത് എന്ന പരമ്പരാഗത സങ്കല്‍പ്പം ബിജുക്കുട്ടനും കാത്തുസൂക്ഷിച്ചു.  പുരോഗതിയിലേയ്ക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ നട്ടെല്ല് കോണ്ഗ്രസിന്റെ നട്ടെല്ലു തന്നെയാണെന്നും പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചു കഴിയുമ്പോള്‍ അതും കഞ്ഞി മുക്കിത്തേച്ച ഖദര്‍ പോലെ വിരിഞ്ഞുനില്‍ക്കുമെന്നും  പ്രത്യാശിച്ചിരുന്ന ബിജിക്കുട്ടന്,  പെട്രോളിയത്തിന്റെ അടിക്കടിയുള്ള വിലവര്‍ധന ഇത്തരത്തിലുള്ള ഒരു വളര്‍ച്ചയുടെയും പുരോഗതിയുടെയും ലക്ഷണമായി  വേര്‍തിരിച്ചറിയാന്‍ ഒട്ടും വിഷമിക്കേണ്ടി വന്നില്ല.      
             പാര്‍ട്ടിയെപ്പറ്റി ഇത്രയേറെ അടിയുറച്ച താത്വികാടിത്തറയും,   ആഴവും പരപ്പുമുള്ള ബോധ്യവും പുലര്ത്തിയിട്ടും ചിലകാര്യങ്ങള്‍ മാത്രം അദ്ദേഹത്തിനു മനസിലാക്കാന്‍ സാധിച്ചില്ല. ബിജുക്കുട്ടന് മനസിലാകാത്ത അത്തരം നിഗൂഡ സത്യങ്ങളില്‍ ചിലതായിരുന്നു  വര്‍ഷങ്ങളായിട്ടും പ്രാദേശിക തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന തന്‍റെ  നേതൃസ്ഥാനം.  പാര്‍ലമെന്ററി വ്യാമോഹം എന്ന് പറയാന്‍ പറ്റില്ലെങ്കിലും ഒരുനാള്‍ തനിക്കും എം.എല്‍.എ സീറ്റിലേയ്ക്ക് ടിക്കറ്റ് കിട്ടുന്നതും പാര്‍ട്ടിയുടെ യുവസിംഹമായി നിയമസഭാങ്കണങ്ങളില്‍ താന്‍ ഗര്‍ജിക്കുന്നതും ഒട്ടേറെ രാത്രികളില്‍ ബിജുക്കുട്ടന്‍റെ പരിമിതമായ സ്വപ്നസഞ്ചാരത്തിന്റെ  ഭാഗമായിരുന്നു.
  ശുഭാപ്തി വിശ്വാസം എന്നും ബിജുക്കുട്ടന്റെ കൈമുതലായിരുന്നു എങ്കിലും മൂത്തുനരച്ച  യുവത്വങ്ങള്‍ ഇപ്പോളും യുവജനവിഭാഗത്തിന്റെ നേതൃ സ്ഥാനങ്ങള്‍ കൈയ്യടക്കുന്നതില്‍ ബിജുക്കുട്ടന്‍ അതൃപ്തനായിരുന്നു.  അതെന്തുതന്നെയായാലും  ബാല്യകാല സഖിയും പ്രണയിനിയുമായ എല്സയുടെ മുന്നില്‍ എക്കാലത്തും ബിജുക്കുട്ടന്‍ ഹൈക്കമാണ്ടിനെപ്പോലെ അചഞ്ചലനും രാഹുല്‍ഗാന്ധിയെക്കാള്‍ സുന്ദര കുബേരനുമായിരുന്നു.
     കോണ്ഗ്രസ് പാര്‍ട്ടി കഴിഞ്ഞാല്‍ പിന്നെ ബിജുക്കുട്ടന്റെ ആകെയുള്ള ബലഹീനത എല്‍സ മാത്രമായിരുന്നു.  സുന്ദരിയും സുശീലയും വിദ്യാഭ്യാസമുള്ളവളുമായ എല്‍സ ബിജുക്കുട്ടന്റെ എം.എല്‍.എ സ്വപ്നങ്ങളുടെ ഇടവേളകളില്‍ ഒരു  ചിയര്‍ ഗേളിനെ ചാടിക്കളിച്ചു. വളരെക്കാലം മുന്നേതന്നെ എല്സയുറെയും ബിജുക്കുട്ടന്റെയും വിവാഹം വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു.  ബിജുക്കുട്ടന്റെ രാഷ്ട്രീയ ഭാവിയെപ്പറ്റി എല്സയ്ക്ക് സംശയം അശ്ശേഷം ഉണ്ടായിരുന്നില്ലെങ്കിലും  വൈദ്യ ശാസ്ത്രത്തിന്റെ പരാജയം കാത്തിരിക്കുന്ന എല്സയുടെ കാര്‍ന്നോര്‍ക്കും, പണ്ടേ അവിശ്വാസികളായ  ആങ്ങളമാര്‍ക്കും ഏറെ സംശയങ്ങള്‍ ഉണ്ടായിരുന്നു.  അതുകൊണ്ടുതന്നെയാണ് മെഗാസീരിയലിലെ നായികയുടെ ഗര്‍ഭം പോലെ ആ വിവാഹം അനിശ്ചിതമായി നീണ്ടു പോയതും.  എങ്കിലും   തന്റെ നേതൃ പാടവത്തിന്റെയും ആശയ ധൈഷണികതയുറെയും സുനിശ്ചിതമായ ഭാവി അവരെ  ബോധ്യപ്പെടുത്താന്‍ ഇന്നല്ലെങ്കില്‍ നാളെ ഒരവസരം വരുമെന്നു ബിജുക്കുട്ടന്‍ വിശ്വസിച്ചിരുന്നു..
   അങ്ങനെയിരിക്കെ ബിജുക്കുട്ടന്റെ ജീവിതത്തില്‍ ഏറെ  മാറ്റങ്ങള്‍ ഉളവാക്കിയ ആ സംഭവം നടന്നു.     നാട്ടിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ടു പഞ്ചായത്ത് പടിക്കലെയ്ക്ക് യൂത്തുകാര്‍ മാര്‍ച്ച് നടത്തി.   തൊള്ള കീറി മുദ്രാവാക്യം വിളിച്ചു ബിജുക്കുട്ടന്‍ ജാഥ നയിച്ചു. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന പ്രപഞ്ച സത്യം ശരി വെച്ചുകൊണ്ട്    ഇതെസമയത്ത് തന്നെ മുതലാളിത്തത്തിനെതിരെയുള്ള വാള്‍സ്ട്രീറ്റ് വിപ്ലവത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു ഡിഫിക്കാര്‍ നയിച്ച റാലിയും പഞ്ചായത്ത് പടിക്കല്‍ തന്നെ സന്ധിച്ചു. 
  എക്കാലത്തെയും പോലെ അന്നും കുടിവെള്ള - വാള്‍സ്ട്രീറ്റ് സമരങ്ങള്‍ക്ക്‌ താത്വികമായി പൊരുത്തപ്പെടാനായില്ല.  ഇടത് ഭരണത്തിലുള്ള പഞ്ചായത്ത് പടിക്കല്‍,  "കുടിവെള്ളം... കുടിവെള്ളം.. " എന്ന് അലറിക്കൊണ്ടിരുന്ന ബിജുക്കുട്ടനിലും സംഘത്തിലും ഒരു പറ്റം അമേരിക്കന്‍ ചാവാലിപ്പട്ടികളെയാണ് ഡിഫിക്കാര്‍ കണ്ടെത്.
 കില്ലപ്പട്ടികളെ എങ്ങനെയാണ് കല്ലെറിഞ്ഞ് ഓടിക്കേണ്ടത്‌  ഡിഫിക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. പഞ്ചായത്ത് റോഡു പണിക്കായി ഇറക്കിയിട്ടിരുന്ന മെറ്റല്‍ ചീളുകള്‍ കൊണ്ട്  തങ്ങളുടെ കടമ അവര്‍ ഭംഗിയായി നിര്‍വഹിച്ചു. പരിചയ സമ്പന്നരായ മുടി നരച്ച  യൂത്തന്മാര്‍ അപകടം മണത്തു.  അലക്കിത്തേച്ച തങ്ങളുടെ ഖാദറിന് ഉടവ് പറ്റിയാല്‍ ക്ഷീണം തങ്ങള്‍ക്കു മാത്രമല്ല,   രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്കും അതുവഴി ഇന്ത്യക്ക് കൂടിയാണെന്ന് മനസിലാക്കിയ ടി നേതാക്കള്‍ നൈസായി രംഗത്തുനിന്നും  സ്കൂട്ട് ചെയ്തു.  പക്ഷെ പാവം പ്രവര്‍ത്തകരെ ഏറുകൊള്ളുവാന്‍ വിട്ട്  എസ്കേപ് ആകുവാന്‍ ബിജുക്കുട്ടന്റെ മന:സാക്ഷി അനുവദിച്ചില്ല.      ബിജുക്കുട്ടനിലെ സിംഹം സട കുടഞ്ഞുണര്‍ന്നു...
"തിരിച്ചെറിയെടാ..!!!!  എറിഞ്ഞു മലര്ത്തെടാ ആ $@%@^&$ മക്കളെ!!.." 
ബിജുക്കുട്ടന്‍ അലറി.   തിരിച്ചെറിയാന്‍ കല്ലുകള്‍ക്കായി യൂത്ത്ന്മാര്‍ നാലുപാടും പരതി.  നിര്‍ഭാഗ്യവശാല്‍ ആ എരിയയിലെങ്ങും എറിയാന്‍ പാകത്തിന് ഒരു കല്ലുപോലും ഉണ്ടായിരുന്നില്ല. ഗതിയില്ലാതെ ബിജുക്കുട്ടനും പിള്ളേരും  തങ്ങളുടെ നേരെ വന്ന കല്ലുകള്‍ ക്യാച്ച് എടുത്ത്‌ തിരിച്ചെറിഞ്ഞു.
     തന്നില്‍  ഉറങ്ങിക്കിടന്നിരുന്ന കിടയറ്റ ഫീല്‍ഡരില്‍ ബിജുക്കുട്ടന് അഭിമാനം തോന്നിത്തുടങ്ങിയ ആ നിമിഷം അത് സംഭവിച്ചു. -  ചാട്ടുളി പോലെ പാഞ്ഞുവന്ന ഒരു മെറ്റല്‍ കഷണം മൂളിക്കൊണ്ട്  ബിജുക്കുട്ടന്റെ തിരുനെറ്റിയില്‍ ലാന്‍ഡ്‌ ചെയ്തു..
  "ഹെന്റമ്മച്ചീ....."        
ദിഗന്തങ്ങളെ ഭേദിക്കുന്ന ഒരലര്‍ച്ചയോടെ ബിജുക്കുട്ടന്‍ ബോധരഹിതനായി.  ആ അലര്‍ച്ചയുടെ അലയൊലികള്‍ ഡി ടി എസ് സിസ്ടത്തിലെന്ന പോലെ കുറെ സമയം ആ പഞ്ചായത്ത് പടിക്കല്‍ അലഞ്ഞുതിരിഞ്ഞു..
പണി പാളി എന്ന് തോന്നിയ ഡിഫിക്കാരും പതുക്കെ രംഗത്ത് നിന്ന് നിഷ്ക്രമിച്ചു..
    പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങള്‍ ബിജുക്കുട്ടന്റെതായിരുന്നു.  നെറ്റി അല്‍പ്പം പൊട്ടി എങ്കിലും തന്‍റെ ഇനിയങ്ങോട്ടുള്ള അനശ്വരമായ  രാഷ്ട്രീയ ഭാവിയുടെ  വിജയ ചിഹ്നം പോലെയാണ് ശിരസ്സിലെ ആ സ്ടിച് അവന്‍ ഏറ്റുവാങ്ങിയത്.  മാര്സിസ്റ്റ്‌ ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട  യുവ നേതാവിനെ കാത്തിരിക്കുന്ന സ്വീകരണങ്ങളോര്‍ത്ത്‌ അവന്റെ ഹൃദയം തുടിച്ചു. 
        ബിജുക്കുട്ടന്റെ പ്രതീക്ഷകള്‍ തെറ്റിയില്ല. മാര്‍ക്സിസ്റ്റ്‌ ഫാസിസത്തിനും അക്രമത്തിനും എതിരെ  പ്രതികരിക്കാന്‍ യൂത്തന്മാരുടെ ആഭിമുഖ്യത്തില്‍ പൊതുസമ്മേളനം വിളിച്ചുകൂട്ടപ്പെട്ടു. യോഗത്തിന്റെ പ്രധാന ഹൈലൈറ്റ് താനായിരിക്കുമെന്നു മനസിലാക്കിയ ബിജുക്കുട്ടന്‍ എല്സയെ വിളിച്ചു.  വൈകുന്നേരത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചെല്ലണം എന്നും ടി യോഗത്തില്‍   ഉടനീളം തന്‍റെ ബിജുവേട്ടന്‍റെ വീരാപദാനങ്ങള്‍ വര്‍ണ്ണിക്കുന്നത് കേള്‍ക്കാം എന്നുമറിഞ്ഞു എല്സയുടെ ഉള്ളം കുളിര്‍ത്തു.  ക്ലാസ് കട്ട് ചെയ്തു കോളേജില്‍നിന്ന് നേരത്തെ ഇറങ്ങാമെന്നും  കൃത്യസമയത്ത്  സമ്മേളനത്തില്‍ ഹാജരായിക്കൊള്ളാം എന്നും അവള്‍ വാക്കുകൊടുത്തു.
              തന്നെ നന്നായി മഹത്ത്വീകരിച്ച് ഡയലോഗ് അടിക്കണം എന്ന് അവസാന നിമിഷവും  പ്രാസംഗികരെ ഓര്‍മ്മിപ്പിക്കാന്‍   ബിജുക്കുട്ടന്‍ മറന്നില്ല.  
യോഗം ആരംഭിച്ചു... 
സ്ഥലം എം.എല്‍.എയുടെ മുഖ്യ പ്രഭാഷണം ആരംഭിക്കുന്നതിനു തൊട്ടുമുന്നേ എല്‍സ സദസിന്റെ പിന്‍നിരയില്‍ ഉപവിഷ്ടയായി.   
വേദിയില്‍ ഇരുന്ന ബിജുക്കുട്ടന്‍ എല്സയെനോക്കി കണ്ണിറുക്കി ചിരിച്ചു..
എം.എല്‍.എ പതുക്കെ കത്തിക്കയറി...
".. കഷ്ടം..  കഷ്ടം .. മഹാ കഷ്ടം!!..     ഈ നാടിന്റെ അഭിമാനവും കണ്ണിലുണ്ണിയുമായ ബിജുക്കുട്ടന്‍ എന്ന യുവാവിനെ ഒരു പറ്റം മാര്‍ക്സിസ്റ്റ്‌ കാപാലികര്‍ ക്രൂരമായി മര്‍ദിച്ചു അവശനാക്കിയ സംഭവം നിങ്ങള്‍ അറിഞ്ഞു കാണും.. എത്ര മൃഗീയവും പൈശാചികവുമായ സംഭവമായ്പ്പോയി അത് !!...
.... ആ യുവാവിന്റെ കുടുംബം ഇത് എങ്ങനെ സഹിക്കും..
ഇനി  അദ്ദേഹത്തിന്‍റെ ജീവിതം ഇനി എങ്ങനെ മുന്നോട്ടു പോകും?? .. 
ഇനി ആ യുവാവിന് ഒരു ജീവിതമുണ്ടോ??..
എങ്ങനെയാണ് ഇനി അദേഹത്തിന് ഒരു കുടുംബ ജീവിതവും വിവാഹ ജീവിതവും  സാധ്യമാകുക??..   
ഇനി, ഒരു വിവാഹം കഴിച്ചാല്‍തന്നെ എങ്ങനെയാണ് കുട്ടികള്‍ ഉണ്ടാകുക??..
എങ്ങനെയാണ് ഇത്ര ക്രൂരമായി പ്രവര്‍ത്തിക്കാന്‍ മാര്സിക്സ്റ്റ്‌ ഗുണ്ടകള്‍ക്ക്  കഴിഞ്ഞത് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയാണ്....
ആ യുവാവിന്റെ ദയനീയ സ്ഥിതി ഓര്‍ത്തു എന്റെ ഹൃദയം തേങ്ങുകയാണ്  പ്രിയ സുഹൃത്തുക്കളെ.... "

എം.എല്‍.എ തന്‍റെ സ്വതസിദ്ധമായ ഫോമിലെയ്ക്ക് പ്രവേശിച്ചു....!!
      ഇരുന്നിരുന്ന കസേരയെടുത്ത് ആ കിഴങ്ങന്റെ തലയ്ക്കടിക്കാന്‍ ബിജുക്കുട്ടന്റെ കൈ തരിച്ചു..  അവന്‍ ഏറുകണ്ണിട്ടു എല്സയുടെ മുഖത്തേയ്ക്ക് നോക്കി. കടലാസു പോലെ വിളറിയിരിക്കുന്ന എല്സയുടെ മുഖം  കണ്ണിലെയ്ക്ക് ഇരുട്ട് കയറുമ്പോഴും അവനു വ്യക്തമായി കാണാന്‍ കഴിഞ്ഞു.  
  തന്റെ വാനിറ്റി ബാഗില്‍ മുറുക്കെപ്പിടിച്ച്, മുഖം വെട്ടിച്ചുകൊണ്ട് സമ്മേളനത്തില്‍ നിന്നും വോക്ഔട്ട്‌ നടത്തുന്ന എല്സയോട്  "എനിക്കൊരു കുഴപ്പവുമില്ല മോളേ..  ഐ ആം പെര്‍ഫെക്റ്റ്‌ലി ആള്‍ റൈറ്റ്‌.."  എന്ന് വിളിച്ചു പറയാന്‍ ബിജുക്കുട്ടന്റെ ഉള്ളം തുടിച്ചു...  പക്ഷെ സ്വരം  തൊണ്ട വിട്ടു പുറത്തേയ്ക്ക് വന്നില്ല.
                     ********************************************************
വാല്‍ക്കഷണം :- വിവാഹത്തിനു ശേഷം  ഭര്‍ത്താവിനൊപ്പം എല്‍സ അമേരിക്കയ്ക്ക് ചേക്കേറിയപ്പോഴെയ്ക്കും ബിജുക്കുട്ടന്‍ ഡിഫിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയി സത്യപ്രതിജ്ഞ ചെയ്തിരുന്നു... 
 

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...